ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നു റദ്ദാക്കപ്പെട്ട നീറ്റ് പുനഃപരീക്ഷ നാളെ. വിവാദങ്ങൾക്കും വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യങ്ങൾക്കുമിടെ കനത്ത സുരക്ഷയിലാണു പരീക്ഷ നടക്കുന്നത്.
ചോദ്യപേപ്പറുകൾ വിവിധ പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടിയതുമുതൽ പരീക്ഷാഹാളുകളിലെ ബഹുതല പരിശോധനവരെ നീളുന്നതാണ് പുനഃപരീക്ഷയ്ക്കുവേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങൾ.
പുനഃപരീക്ഷാനടപടികൾ ഏകോപിപ്പിക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം 36 മുതിർന്ന ഉദ്യോഗസ്ഥരെ വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഇവർ ദേശീയപരീക്ഷാ ഏജൻസിയുടെ (എൻടിഎ) ഡയറക്ടർ ജനറൽ നേതൃത്വം നൽകുന്ന ഡൽഹിയിലെ കമാൻഡ് സെന്ററിനാണ് റിപ്പോർട്ട് ചെയ്യുക. ഈ 36 ഉദ്യോഗസ്ഥർ അതത് സംസ്ഥാനങ്ങളിലെ നോഡൽ ഓഫീസർമാരുമായി ചേർന്നാണു പരീക്ഷാനടപടികൾ ഏകോപിപ്പിക്കുക.
പരീക്ഷയെഴുതുന്നതിനുമുമ്പ് ആധാർ അധിഷ്ഠിത ബയോമെട്രിക് ഒഥന്റിക്കേഷൻ പൂർത്തിയാക്കേണ്ടതു നിർബന്ധമാണ്. ആൾമാറാട്ടം ഇല്ലാതാക്കാൻ ഫേഷ്യൽ പരിശോധനയും ലൈവ് ഫോട്ടോഗ്രഫിയുമുണ്ടാകും. പരീക്ഷാർഥികൾ പരീക്ഷയെഴുതുന്നതിനുമുമ്പ് മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്കും വിധേയരാകണം.
എല്ലാ പരീക്ഷാകേന്ദ്രങ്ങളും സിസിടിവി നിരീക്ഷണത്തിലായിരിക്കും. 90 ദിവസത്തേക്കെങ്കിലും ഈ ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാനാണ് എൻടിഎ നിർദേശം. പരീക്ഷകൾ തത്സമയം സിസിടിവി കാമറകളിലൂടെ അധികൃതർ നിരീക്ഷിക്കുമെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോയെന്നു കണ്ടെത്താൻ പരീക്ഷയ്ക്കുശേഷവും എൻടിഎ സിസിടിവി ദൃശ്യങ്ങളുടെ ഫോറൻസിക് വിലയിരുത്തൽ നടത്തും.
ഇതിനു പുറമെ പരീക്ഷകൾ നിരീക്ഷിക്കാൻ ഫ്ലൈയിംഗ് സ്ക്വാഡുകൾ, നിരീക്ഷകർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.